Thursday, June 30, 2011

പ്രാര്‍ത്ഥന

                                                                        ഒരിക്കല്‍ ഒരു നാട്ടില്‍ പാവപ്പെട്ട ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഒരു ചെറു കുടിലുമായിരുന്നു അയാളുടെ ആകെയുള്ള സാമ്പാദ്യം. രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നതിനിടെ അയാളുടെ ഭാര്യ മരിച്ചു. കര്‍ഷകന്‍ ഒറ്റയ്ക്കു ആ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി. എല്ലാ ദിവസവും അയാള്‍ പാടത്തു പോയി ജോലി ചെയ്തു. പെണ്‍മക്കളോട് അത്യധികം വാത്സല്യം ഉണ്ടായിരുന്നതുകൊണ്ട് കിട്ടുന്നതെല്ലാം അയാള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചു. രണ്ടുപേരും വളര്‍ന്നു വലുതായപ്പോള്‍ അവരെ വിവാഹം ചെയ്തയക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ ചെറുപ്പക്കാരനായ ഒരു കര്‍ഷകന്‍ അയാളുടെ മൂത്ത മകളെ വിവാഹം അന്വേഷിച്ചു വന്നു. അയാള്‍ അവളെ ആ യുവ കര്‍ഷകന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ മകളെ വിവാഹം അന്വേഷിച്ചു വന്നത് ഒരു കുശവനായിരുന്നു. അധ്വാനിയായ ആ ചെറുപ്പക്കാരന് തന്നെ കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെമകളെ വിവാഹം ചെയ്തു കൊടുത്തു. മക്കള്‍ രണ്ടു പേരും ഭര്‍തൃ വീടുകളിലേക്ക് പോയപ്പോള്‍ കര്‍ഷകന്‍ അയാളുടെ കുടിലില്‍ ഒറ്റക്കായി. ഒരു ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടു മക്കളെയും ചെന്നു കാണാന്‍ ആഗ്രഹിച്ചു. ആദ്യം ചെന്നത് മൂത്ത മകളുടെ വീട്ടിലേക്കായിരുന്നു. അവിടെ അവള്‍ക്ക് സുഖമാണെന്ന് കണ്ട കര്‍ഷകന് സന്തോഷം തോന്നി. തിരിച്ചു പോരാന്‍ നേരം മകള്‍ അയാളോട് തനിക്കും ഭര്‍തൃ വീട്ടുകാര്‍ക്കും എല്ലാം സുഖമാണെന്നും എന്നാല്‍ ഒരു പ്രശ്നം മാത്രം ഉണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം താമസിക്കുന്നതു കൊണ്ട് അവരുടെ വിളകള്‍ വാടിപ്പോകാന്‍ തുടങ്ങുന്നു എന്നാണ്. അതു കൊണ്ട് മഴ എത്രയും പെട്ടെന്ന് പെയ്യിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാം എന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് പോയി. ഇളയ മകളുടെ വീട്ടില്‍ എത്തിയ കര്‍ഷകന്‍ അവിടെ അവള്‍ വളരെ സന്തോഷവതിയാണെന്നു കണ്ടു. തിരിച്ചു പോരാന്‍ നേരം മകള്‍ കര്‍ഷകനോട് താനും മറ്റുള്ളവരും ഇവിടെ വളരെ സുഖത്തിലാണെന്നും എന്നാല്‍ ഒരു പ്രയാസം മാത്രമുണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്‌ മഴക്കാലം അടുത്തതിനാല്‍ മഴ ഉടനെ പെയ്താല്‍ തങ്ങള്‍ ഉണക്കാന്‍ വെച്ച മണ്‍ കലങ്ങളൊക്കെ നശിക്കുമെന്നായിരുന്നു. അതുകൊണ്ട് കുറേ ആഴ്ചകള്‍ക്ക് മഴ പെയ്യിക്കാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. കര്‍ഷകന്‍ സമ്മതിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി. തിരികെ വീട്ടിലെത്തിയ ശേഷം ഒരു പീഠത്തിലിരുന്നു കൊണ്ട് കര്‍ഷകന്‍ ചിന്തിച്ചു: മൂത്ത മകള്‍ അവളുടെ വിളകള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യണമെന്നു ആഗ്രഹിക്കുന്നു, പക്ഷേ രണ്ടാമത്തെ മകള്‍ അവളുടെ മണ്‍ കലങ്ങള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യരുതെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ ദൈവമേ. ഞാന്‍ എന്താണ് നിന്നോട് പ്രാര്‍ത്ഥിക്കേണ്ടത്? എന്താണ് ചെയ്യേണ്ടതെന്ന് ദൈവമേ നീ തന്നെ തീരുമാനിക്കൂ.ഞാന്‍ നിസ്സഹായനാണ്. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ സമാധാനത്തോടെ ഉറങ്ങി.....                                                                                                                  
                                                             സദീര്‍ .പി .കെ , വയനാട്    സൗദിയ                                                                         

Tuesday, June 28, 2011

ആത്മഹത്യയ്ക്ക് മുമ്പ്

                                                                               എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ ണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. എങ്കിലും ഇവയുടെ പ്രധാനപ്പെട്ട 98% കാരണങ്ങളുടെയും പിന്നില്‍ "നിരാശ" എന്ന ഘടകത്തിന്റെ സ്വാധീനം നമുക്ക് കണ്ടെത്താനാകും .

നിരാശയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനസ്ഥാനം അലങ്കരിക്കുന്നത് സാമ്പത്തിക പ്രയാസങ്ങളും പ്രേമ നൈരാശ്യങ്ങളും ആണല്ലോ. പരീക്ഷകളിലെ പരാജയം മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. താന്‍ രഹസ്യമായി ചെയ്ത ഒരു കുറ്റകൃത്യം പരസ്യമാകുമ്പോഴും ചിലര്‍ തങ്ങളുടെ ജീവിതം ആത്മഹത്യയില്‍ അവസാനിപ്പിക്കാറുണ്ട് .

ലോകത്തിലെ എല്ലാ ജാതി മത വിശ്വാസ പ്രമാണങ്ങളും ആത്മഹത്യയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നിട്ടും ദിനംപ്രതി ആത്മഹത്യാ വാര്‍ത്തകള്‍ നമ്മുടെ കര്‍ണ്ണങ്ങളിലും കണ്ണുകളിലും എത്തുന്നു. ലോകത്തിലെ പല പ്രതിഭകളുടെയും ജീവിതം അവസാനിച്ചതും ആഹ്മഹത്യയിലൂടെയാണല്ലോ.

മനുഷ്യന്‍ ചിന്തിക്കുന്നത് മനസ്സു കൊണ്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.

ആയുര്‍വേദത്തില്‍ ഹൃദയത്തെയും, മസ്തിഷ്ക്കത്തെയും മനസ്സിന്റെ സ്ഥാനങ്ങള്‍ അഥവാ ഇരിപ്പിടങ്ങള്‍ ആയി വിശദീകരിച്ചിട്ടുണ്ട്.

മുന്‍ക്കൂര്‍ ജാമ്യം : ഇനി പറയാന്‍ പോകുന്നത് എന്റെ ഒരു നിരീക്ഷണം അല്ലെങ്കില്‍ അഭിപ്രായം മാത്രമാണ്. അതുകൊണ്ട് തന്നെ താഴെപറയുന്ന കാര്യങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

അപ്പോള്‍ കാര്യത്തിലേക്ക് അല്ലെങ്കില്‍ എന്റെ അഭിപ്രായത്തിലെക്ക് കടക്കാം ...

മനുഷ്യന് പ്രധാനമായും രണ്ടു തരത്തില്‍ ചിന്തിക്കാന്‍ കഴിയും ...
1 . ഹൃദയം കൊണ്ട്
2 . മസ്തിഷ്കം / ബ്രെയിന്‍ കൊണ്ട്

ഹൃദയം കൊണ്ടുള്ള ചിന്തകളില്‍ 99 % വും വൈകാരികത നിറഞ്ഞതായിരിക്കും, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നതും. അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ സ്ഫുരണങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ഒരു സിനിമയിലെയോ സീരിയലിലെയോ കഥാപാത്രങ്ങള്‍ കരയുകയോ വിഷമിക്കുകയോ ചെയ്യുന്നത് നാം കാണുമ്പോള്‍, അവര്‍ കരയുന്നതിനുള്ള കാരണം നമ്മെയും ബാധിക്കുന്നു എന്ന തോന്നല്‍ നമ്മളില്‍ ഉണ്ടാവുകയും, നമ്മളും അറിയാതെ കരഞ്ഞു പോവുകയും ചെയ്യുന്നത് ഇതിനുള്ള ഉദാഹരണമായി എടുക്കാം.

മസ്തിഷ്ക്കംക്കൊണ്ട് നാം നടത്തുന്ന ചിന്തകളും, എടുക്കുന്ന തീരുമാനങ്ങളും യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നതും വൈകാരികത കുറഞ്ഞതും ആയിരിക്കും. ഒരു സിനിമയിലെ നായകനോ മറ്റോ കരയുന്ന രംഗം കാണുമ്പോള്‍, നാം കാണുന്നത് ഒരു സിനിമ മാത്രമാണെന്നും അതിലെ കഥയില്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും അത് ഒരിക്കലും തന്നെയോ മറ്റോ ബാധിക്കുന്നതല്ല എന്നും ഉള്ള യാഥാര്‍ത്ഥ്യബോധം ഉണ്ടായാല്‍ നമുക്ക് കരച്ചില്‍ വരുമോ? ഇതു ബ്രെയിന്‍ കൊണ്ട് /മസ്തിഷ്കം കൊണ്ട് ചിന്തിക്കുന്നതിനുള്ള ഉദാഹരണമായി എടുക്കാം.

മനുഷ്യന്‍ ചിന്തിക്കുന്ന മിക്ക അവസരങ്ങളിലും ആ വ്യക്തിയുടെ ഹൃദയവും, മസ്തിഷ്കവും ഒരേ സമയം ആ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൃദയം വൈകാരികതക്ക് വേണ്ടി വാദിക്കുമ്പോള്‍ മസ്തിഷ്ക്കം യാഥാര്‍ത്ഥ്യത്തിനു വേണ്ടി നിലകൊള്ളുന്നു. ഹൃദയവും മസ്തിഷ്കവും തമ്മില്‍ നടക്കുന്ന ചിന്താ സംഘട്ടനത്തിന്റെ ആകെ തുക ആയിരിക്കും ആ വ്യക്തിയുടെ കാഴ്ചപാട് അല്ലെങ്കില്‍ തീരുമാനം ആയി മാറുകയും പുറത്തു വരുകയും ചെയ്യുന്നത്.

ഒരു വിഷയത്തില്‍ നാം എടുക്കുന്ന തീരുമാനത്തില്‍ വൈകാരികതയാണ് യാഥാര്‍ത്ഥ്യക്കാള്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ ആ തീരുമാനത്തിനുള്ള ചിന്താ സംഘട്ടനത്തില്‍ ഹൃദയമാണ് വിജയിച്ചതെന്ന് നമുക്ക് പറയാം. യാഥാര്‍ത്ഥ്യമാണ് വൈകാരികതെയെക്കാള്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ മസ്തിഷ്കമാണ് വിജയിച്ചതെന്നും വിലയിരുത്താം.

ആത്മഹത്യ ചെയാനുള്ള തീരുമാനങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് 'ആത്മഹത്യ ചെയ്യണോ ?' എന്ന ചിന്താ സംഘട്ടനത്തില്‍ ഹൃദയം വിജയം കൈവരിക്കുമ്പോള്‍ ആണ്.

"പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് രണ്ടു പ്രാവശ്യം ചിന്തിക്കുക" എന്ന് നമ്മുടെ കാരണവന്മാര്‍ പറഞ്ഞതും നമുക്കിവിടെ ഓര്‍ക്കാം. കൂടുതല്‍ സമയം എടുത്തു ചിന്തിക്കുമ്പോള്‍ വൈകാരികതയെ കീഴ്പ്പെടുത്തി യാഥാര്‍ത്ഥ്യത്തിനു വിജയം കൈവരിക്കാന്‍ കഴിഞ്ഞേക്കും.

ആത്മഹത്യ ചെയ്യാന്‍ ഉറച്ച തീരുമാനം എടുത്ത ശേഷം ആത്മഹത്യ ചെയ്യാന്‍ കഴിയാതെ പോയ മനുഷ്യനാണ് എന്റെ അഭിപ്രായത്തില്‍ "ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ".
കാരണം ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്ത് ആത്മഹത്യ ചെയ്യുന്നതോടെ അയാളുടെ ജീവിതം അവസാനിക്കുന്നു. എന്നാല്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുക്കുകയും, അത് നടപ്പിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന് രണ്ടാം ജന്മമാണ് യാഥാര്‍ത്ഥ്യത്തില്‍ ലഭിക്കുന്നത്.

ഒരു മനുഷ്യന് ഈ ലോകത്ത് വെച്ച് നഷ്ട്ടപ്പെടാവുന്നതും, തിരിച്ചെടുക്കാന്‍ കഴിയാത്തതുമായ അമൂല്യമായ വസ്തു / സംഭവം ഒന്ന് മാത്രമേയുള്ളൂ... - ജീവന്‍ .

ആത്മഹത്യക്ക് തീരുമാനം എടുത്ത ഒരാള്‍ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സ്വത്തു നഷ്ട്ടപ്പെടുത്താന്‍ തയ്യാറാവുകയാണ്‌. ഏറ്റവും അമൂല്യമായത് നഷ്ട്ടപ്പെടുത്താന്‍ തയ്യാറാവുന്നവന്‍ എന്തിനാണ് അതിനേക്കാള്‍ മൂല്യം കുറഞ്ഞ കാര്യങ്ങള്‍ക്ക് (പ്രണയം, പണം, നിരാശ തുടങ്ങിയവ) വേണ്ടി ജീവന്‍ അവസാനിപ്പിക്കുന്നത് ?

ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ 'താന്‍ മരിച്ചു കഴിഞ്ഞു' എന്ന ഒരു ചിന്ത ആ വ്യക്തിയുടെ മനസ്സിലേക്ക് ഒഴുകിയെത്തുകയാണെങ്കില്‍ ഒരു പക്ഷെ ആ വ്യക്തി ആത്മഹത്യയില്‍ നിന്നും പിന്മാറിയേക്കാം. മരിക്കാന്‍ ഉറപ്പിച്ച ഒരാള്‍ക്ക് നിര്‍ഭയമായി ലോകത്തെ നേരിടാം. അയാളില്‍ പിന്നീട് നിരാശാബോധവും, വിഷമ ചിന്തകളും, വ്യസനങ്ങളും ഉണ്ടാകേണ്ട കാര്യമില്ലല്ലോ.
നിരാശാരഹിതനും വ്യസനങ്ങള്ളില്‍ നിന്നും മോചിതനും ആയ ഒരു വ്യക്തിക്ക് ലോകത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്തു / നേരിട്ട് വിജയിക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കം ഇല്ലല്ലോ.

എന്റെ ഈ നിരീക്ഷണത്തോടുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആത്മഹത്യാ വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട്                                                                                                                                                                                                                                                     സദീര്‍.പി.കെ , വയനാട് , സൗദിയ        

Thursday, June 16, 2011

എന്‍റെ ഹൃദയം

 കാട്ടാറ്‌ തീര്‍ത്ത  ജലശയ്യയില്‍  കാറ്റിന്‍റെ
താളത്തിലോഴുകി  നീ  നീന്തിടുമ്പോള്‍ 
പുഷ്പറാണിയാം  പത്മമേ  നീയെന്‍റെ
 പ്രിയമുള്ളവളുടെ  പ്രതിബിംബമല്ലേ 
എന്നാത്മാവില്‍  നിത്യ ചൈതന്യമായ് 
എന്നും  നിറയുവാന്‍  ഞാന്‍ കൊതിച്ചു 
എരിയുന്ന  മനസ്സിന്‍റെ താപം  ഒന്നണയ്ക്കുവാന്‍
ചുംബനപ്പൂ  തരാന്‍  നീ മുതിര്‍ന്നു 
വിധി  തന്ന നിധിയായ്‌  അന്ന് തൊട്ടിന്നോളം 
  ജീവന്‍റെ ജീവനായ്   കരുതി  ഞാനും.   
അനുപമ  സ്നേഹമായ്   ഞാന്‍  കണ്ട  ബന്ധത്തെ
കുപ്പി വളയായി  നിനചിടതോരുനാളും   
വീണുദയാത്തൊരു  തങ്കവളയായ്‌  മാനിച്ചു
   ആശ്വസിക്കുന്നു  ഞാന്‍ നിന്നില്‍.                                                                                                                 

       നിസ്സാര്‍ , കോതപറമ്പ് , കൊടുങ്ങല്ലൂര്‍ , തൃശ്ശൂര്‍