Monday, July 25, 2011

...ജീവിക്കാന്‍ കൊതിയോടെ...



“ഹലോ....രാജേഷ്, നമസ്കാരം...സുഖമാണല്ലോ....ഞാന്‍ ഹാറൂണ്‍,കണ്ണൂരിന്നാ വിളിക്കണത്” രാജേഷ് : ഈ നമ്പറെങ്ങിനാ ലഭിച്ചേ...ആരാത് തന്നേ....?
ഞാന്‍ : കോട്ടയത്തെ , നിന്നെ പരിചയമുള്ള പാലിയേറ്റീവ് വളന്‍റിയറാ എനിക്കീ നമ്പര്‍ തന്നേ... എന്തൊക്കെയാ വിശേഷങ്ങള്‍...
രാജേഷ് : എന്നാ വിളിച്ചേ....കാര്യമെന്താണെന്ന്, പെട്ടെന്ന് പറയ്....
ഞാന്‍ : വല്ല,തിരക്കിലുമാണോ രാജേഷ്...ഞാനും നിന്നെപ്പോലെ കിടപ്പിലാ...നാലു വര്‍ഷമായി കിടപ്പിലായിട്ട്. (പുതുതായി പരിചയപ്പെടുന്നവരോട്,എന്‍റെ അവസ്ഥ സാധാരണ മറച്ചു വെക്കാറാണ് പതിവ്)
രാജേഷ് : അവിടെ ചുമ്മാ കിടന്നാ പോരായോ,എന്നാ വിളിച്ചേ.. പെട്ടെന്ന് പറഞ്ഞ് തീര്‍ക്ക്, ഞാനിത്തിരി തിരക്കിലാ, പണിയുണ്ട്....
രാജേഷിന്‍റെ മുന്നില്‍ ഉത്തരം മുട്ടിയ ഞാന്‍ ഒരു നിമിഷം അന്തം വിട്ടുപോയി...“രാജേഷിപ്പോള്‍ നല്ല മൂഡിലല്ലാന്നാ തോന്നണേ, നിങ്ങളൊരു കാര്യം ചെയ്...ഈ നമ്പര്‍ സേവ് ചെയ്യൂ. എപ്പോഴെങ്കിലും വിളിക്കണംന്ന് തോന്നുമ്പോ ഒരു മിസ്സിട്ടേക്ക്... ഇത് രാജേഷിനുള്ള ഒരു സ്പെഷല്‍ ഓഫറാണെന്ന് കരുതാം...” ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ ഡിസ്ക്കണക്റ്റ് ചെയ്തു.
ഇതു ഹാറൂണ്‍ എന്ന ഞാനും,രാജേഷും തമ്മിലുള്ള ഒന്നാമത്തെ ടെലിഫോണ്‍ സംഭാഷണം.

രാജേഷിന് പ്രായം 38, വര്‍ഷങ്ങള്‍ക്ക് മുമ്പെ മസ്ക്കുലര്‍ ഡിസ്റ്റ്രോഫി എന്ന രൊഗത്തിന് വഴിപ്പെട്ട് ശരീരം ഭാഗീകമായി തളര്‍ന്നു തുടങ്ങി.... ഇപ്പോള്‍ പൂര്‍ണ്ണമായി തളര്‍ന്നുപോയി...! അമ്മ ചെറുപ്പത്തിലേ വിടപറഞ്ഞു.. പിന്നെ ആകെയുള്ളത് പ്രായമേറിയ അച്ചന്‍, അദ്ദേഹമാണ് രാജേഷിന്‍റെയെല്ലാമെല്ലാം... കൂടെ അനുജനും ഭാര്യയുമുണ്ട്... പിന്നെ തന്നെ ചുമക്കുന്ന കട്ടിലും ചുമരിലെ കൊച്ചു ജാലകവും, അതിലെ വെളിപ്പെടുന്ന കുറച്ചു പച്ചപ്പുകളും ചെറിയൊരു ആകാശക്കീറുമായാല്‍ രാജേഷിന്‍റെ ചരിത്രം പൂര്‍ണമായി....!! ഞങ്ങളുടെ ആദ്യസംഭാഷണത്തിനു ശേഷം നാലാന്നാള്‍ രാജേഷിന്‍റെ മിസ്സ്ഡ് കാള്‍...ഉടന്‍ തിരിച്ചു വിളിച്ചു... “സാര്‍, എന്നോട് ക്ഷമിക്കണം... അന്ന് വിളിച്ചപ്പൊ സാറിനോട് ഒരു മൂഡില്ലാതെയാ സംസാരിച്ചേ....”
ഞാന്‍ : ഹേയ് അതൊന്നും സാരമില്ലന്നേ, നമ്മളൊക്കെ മനുഷ്യരല്ലേ.... ഇതൊക്കെയാണല്ലൊ ജീവിതം. രാജേഷിനെന്താ അന്ന് തീരേ മൂഡില്ലാന്ന് പറയാന്‍ കാരണം..?
രാജേഷ് : സാറ് വിളിച്ച സമയം ഇവിടെ വീട്ടിലാരും ഇല്ലാരുന്ന്, ഒരുപാട് ദുഷിച്ച ചിന്തകള്‍ എന്‍റെ മനസ്സിന്‍റെ സന്തുലിതത്വം ചോര്‍ത്തിക്കളഞ്ഞു.... ഇങ്ങിനെ ഞാനെത്ര കാലം ജീവിക്കും... ഈ ജീവനങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന ഒരൊറ്റ ചിന്ത...ഒരു ഭാരമായി ഞാനെന്തിനു കാലം കഴിക്കണം...പക്ഷെ ആത്മഹത്യക്കുള്ള കഴിവു പോലുമില്ലല്ലൊ.... ഒരു തുണ്ട് ബ്ലേഡ് ലഭിച്ചെങ്കിലോന്ന് ആലോചിച്ച നേരം, അതും കയ്യെത്താവുന്ന അകലത്തിലുമല്ല...!! അന്നങ്ങിനെ വല്ല ദൌര്‍ബല്യവും സംഭവിച്ചുപോയെങ്കില്‍, ഇന്ന് ഞാനിങ്ങനെ നിങ്ങളുമായി സംസാരിക്കാന്‍ ബാക്കിയാവില്ലായിരുന്നു... ഇത് കേട്ട പാടെ സ്തബ്ദനായ ഞാന്‍ ചോദിച്ചു : രാജേഷിന് അത്തരം ചിന്തകള്‍ ഇനിയും തോന്നിയേക്കുമോ..? “ഹേയ്,ഒരിക്കലുമില്ല...എനിക്കിപ്പോള്‍ ഒരു ‘ചേട്ടായി’യെ കിട്ടീല്ലേ...” അന്ന് ഞങ്ങള്‍ അര മണിക്കൂറിലേറെ സംസാരിച്ചു.പിന്നീട് പലപ്പോഴും ഞങ്ങളുടെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഫോണിലൂടെ ഇറക്കിവെച്ചു കൊണ്ടിരിക്കും.പലപ്പോഴും വേദനകളും പ്രയാസങ്ങളും പങ്ക് വെക്കും. അവനു സമാശ്വാസം കിട്ടുവോളം ഞാനവ കേട്ട് കൊണ്ടിരിക്കും...പയ്യെപ്പയ്യെ അവന്‍ ഉന്മേഷവാനായിത്തുടങ്ങി, ഇടക്ക് ഞാന്‍ അവനെ പ്രകോപിപ്പിക്കും...“ നോക്കൂ,രാജേഷ്..നിനക്കൊരു ഇണയെ വേണ്ടേ..! നിനക്കാവശ്യമായ സേവനം ചെയ്യാനും,നിന്നെ സ്നേഹിക്കാനും കഴിയുന്ന ഒരിണയെ....!!” അവന്‍ രോഷത്തോടെ മൊഴിയും...“ ഈ ഉണക്കകമ്പ് പോലായ എന്നെയൊക്കെ ആര്‍ തിരിഞ്ഞു നോക്കാനാ..” നാളുകള്‍ കഴിഞ്ഞൊരു ദിവസം രാജേഷ്,തെല്ല് അങ്കലാപ്പോടെ എന്നോട് : “ചേട്ടായ്, പഴയ പത്രതാളില്‍ കണ്ട വിവാഹപരസ്യത്തിലെ ഒരു നമ്പറില്... ചുമ്മാതങ്ങ് വിളിച്ചേ... അവിടുത്തൊര് ചേച്ചിയാ ഫോണെടുത്തേ... അവര് നല്ല താല്പര്യത്തോടെയാ സംസാരിച്ചത്...ഞാനെന്‍റെ കിടപ്പിലായ അവസ്ഥയൊക്കെ തുറന്ന് പറഞ്ഞു..... അവരെന്നെ പരിഹസിച്ചു ചിരിക്കാരുന്നെന്ന് തോന്നി..... ഇത്തിരിനേരം കഴിഞ്ഞപ്പൊ, ആ ചേച്ചീടെ അനുജത്തി ‘മിനി’യെന്നെ വിളിക്കുന്നു....!! ഇക്കാ മിനിയെന്നോട് പറയാ “ഞാന്‍ നിങ്ങളെ സ്വീകരിക്കാന്‍ തയാറാണ് .......!!!!!” കേട്ടപാടെ ഞാന്‍ രാജേഷിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു : “രാജേഷ്,ഈ സൌഭാഗ്യം ഇരു കരങ്ങളും നീട്ടി സ്വീകരിക്കാം... ഇത് ദൈവം നിനക്കായി കനിഞ്ഞരുളിയതാ.” പുലിവാല് തുടങ്ങുന്നത് പിന്നീടാണ്,അവളുടെ വീട്ടുകാര്‍ക്കൊട്ടും സമ്മതമില്ല.മിനിയാണെങ്കില്‍ നിര്‍ബന്ധം പിടിക്കുന്നു.... ഭൂമിയിലാരും ഇങ്ങിനെയൊരു ബന്ധം സമ്മതിക്ക പോയിട്ട്, ആലോചിക്ക പോലുമില്ല..!!

അങ്ങിനെ രാജേഷും മിനിയും ഫോണ്‍ബന്ധം തകൃതിയായി തുടരുന്നതിനിടയില്‍,ഒരു ദിവസം മിനിയതാ രാജേഷിന്‍റെ വീട്ടില്‍ തനിച്ച് ഹാജരാവുന്നു....!!! അത്രയും ബേജാറില്‍ രാജേഷെന്നെ ഇതിനു മുമ്പ് വിളിച്ചിട്ടേയില്ല....“ചേട്ടായ്, അവളിങ്ങ് പോന്നു.. ഇനിയെന്താ ചെയ്യാ, എനിക്കാകെ പേടിയാവുന്നു....!!! ഞാനൊക്കെ വെറും കളിയെന്നാ വിചാരിച്ചേ... ഇപ്പൊ കളി കാര്യായിരിക്കുന്നല്ലോ..” അവന്‍ സംഭവം വിവരിച്ചു... ഇതോടെ അവന്‍റെ വീട്ടിലും വീര്‍പ്പുമുട്ടലായി,ബലൂണ്‍ കണക്കെ വീര്‍ത്ത് ഇപ്പം പൊട്ടുമെന്നവസ്ഥ...ഒരുവേള ഞാനെന്‍റെ അമ്മയെ ഓര്‍ത്തു...അമ്മയുണ്ടായിരുന്നെങ്കില്‍ ഒന്നിനും വയ്യാതെ കിടക്കുന്ന എന്നെ സേവിക്കാനും, സ്നേഹിക്കാനുമായി വന്ന മിനിയെ പൂവിട്ട് പൂജിച്ചേനെ..! എനിക്ക് നാവിറങ്ങിയ പോലെ... ഫോണില്‍ വായാടിയായ മിനിയാണേല്‍ കടുത്ത മൌനവും.... എന്‍റെ തൊണ്ട വരളുന്നപോലെ,കടുത്തദാഹം... ഗത്യന്തരമില്ലാതെ ഒരു ഗ്ലാസ് വെള്ളം ചോദിക്കും മുമ്പെ മിനി വെള്ളവുമായി റെഡി..!!! ഇതിന് സാക്ഷിയം വഹിച്ച അച്ചന്‍ സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ അശ്രുക്കള്‍ പൊഴിക്കണത് കണ്ടു... മിനിയുടെ സഹായത്താല്‍ വെള്ളം മുഴുക്കെ കുടിച്ചു..... എന്‍റെ മനവും തനുവും തണുത്തു... ഹാ.. എന്തൊരാശ്വാസം... ജീവിതത്തിലാദ്യമായല്ലേ ഇങ്ങിനൊരനുഭവം.. ഞാന്‍ മിനിയെ കണ്‍കുളിര്‍ക്കെയൊന്ന് നോക്കി....കുറച്ച് കഴിഞ്ഞ് അച്ചന്‍ അടുത്തേക്ക് വന്നു.. “ഇനിയെന്തായാലും ഇത്രേമൊക്കെ കാര്യങ്ങളെത്തിയ നിലക്ക് ഞാനായിട്ട് എതിര് നില്‍ക്കുന്നില്ല...ഉള്ളത്പോലെ നമുക്ക് ഒരു കുടുംബമായി കഴിയാം...” ഇതും പറഞ്ഞ് അച്ചന്‍ അടുക്കളയിലേക്ക് പോയി ക്ഷണനേരം കൊണ്ട് രണ്ട് കപ്പ് കാപ്പിയുമായി വന്നു...! “മോളെ ഇത് അവനെ കുടിപ്പിക്ക്....നീയും കുടിക്ക്.... ഇവിടെ വെച്ചുണ്ടാക്കാനുള്ളത് അച്ചനിപ്പൊ അങ്ങാടീന്ന് വാങ്ങിവന്നേക്കാം..” തനിച്ചായപ്പൊ ഞങ്ങള്‍ക്കൊന്നും സംസാരിക്കാനാവുന്നില്ല, മുഖത്തോട് മുഖം നോക്കിയിരിക്കെ മിനി തന്നെ മൌനം ഭഞ്ജിച്ചു,.. “ചേട്ടന്‍ പേടിച്ചു പോയോ...? “ഹേയ്, ഇല്ലന്നേ... അങ്ങിനൊന്നുമില്ലന്നെ... എന്നാലും മിനിയേ നീ എന്തിനാ ഇങ്ങിനെ ഒളിച്ചോടിപ്പോന്നേ.... കുറച്ചുകൂടി കാത്തിരിക്കാരുന്നില്ലേ..? ഒരാഴ്ചയോളം മിനി ആ വീട്ടില്‍ കഴിഞ്ഞു, വിവാഹം കഴിക്കാതെ തന്നെ..! ആ കൊച്ചുകുടുംബത്തിന് ഒരു താലിമാല സംഘടിപ്പിക്കല്‍ കഴിവിനപ്പുറമായിരുന്നല്ലോ...!! ആ പാവം അച്ചന്‍ ഒരാഴ്ചക്കകം ഓടിനടന്ന് അവസാനം തന്‍റെ മകന് വേണ്ടി അത് സംഘടിപ്പിക്കുക തന്നെ ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 24 ന് വീട്ടിനടുത്ത ക്ഷേത്രത്തില്‍ വിവാഹം നടന്നു, രാജേഷിനേയും മിനിയേയും അച്ചന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നു... വരണമാല്യവുമായി പൂജാരി ഓട്ടോക്ക് സമീപമെത്തി, ഓട്ടോറിക്ഷയില്‍ വെച്ച് നടക്കുന്ന ആദ്യത്തെ കല്യാണമായിരിക്കമിത്..!!! അങ്ങിനെ രാജേഷ് 2010 മാര്ച്ച് 24 ന് ബുധനാഴ്ച മിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കുന്നു.....
ഇത്രയും കുറിച്ചുകൊണ്ടിരിക്കുന്നതിനിടയിലതാ രാജേഷിന്‍റെ ഫോണ്‍ വിളി...... “മിനിയുടെ ചോറും കറീമൊക്കെ, നല്ല ടേസ്റ്റാ.. ഹെന്തൊരു രുചിയാണെന്നോ...ചേട്ടാ, എനിക്കവള്‍ മതിയാവോളം ചോറ് വായില്‍ വെച്ച് തരും ...” അതെ രാജേഷിന്‍റെ ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലാവുന്നു അവന്‍ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും എത്രയാണെന്ന്.....!!!!!!

കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ

ഒരു നുറുങ്ങ്.

അക്കൌണ്ട് നമ്പര്‍ :

RAJESH.C,

SB A/C 13030100067968

FEDARAL BANK,

KIDANGOOR.

കോട്ടയം, ഫോണ്‍ നമ്പര്‍ .9744120828

Friday, July 22, 2011

ശാപം

കിടക്കയില്‍ കിടന്നു കൊണ്ട് ജനലില്‍ കൂടി പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ണുകളറിയാതെ നിറഞ്ഞു പോയി . എന്താണിങ്ങനെ? സമൂഹത്തിന്റെ മനസാക്ഷി മരവിച്ചു പോയോ ? അതോ എല്ലാവര്‍ക്കും ഇങ്ങനെയൊരനുഭവമാണോ ഉണ്ടാകുന്നത് ? ആ സംഭവമെന്നെവല്ലാതെ ദുഖിപ്പിച്ചു . ആത്മഹത്യ ചെയ്താലോയെന്നുകൂടി ചിന്തിച്ചു പോയി . ഏതാനും ദിവസം മുന്‍പാണ് എന്‍റെ വീടിനടുത്തുള്ള ഒരു ചേച്ചിയെന്നോടു ചോദിച്ചു നമ്മുക്കൊരു കുടുംബശ്രീ യൂണിറ്റ് രൂപികരിച്ചാലോയെന്നു . ആലോചിച്ചപ്പോള്‍ നല്ലോരാശയമാണെന്നെനിയ്ക്കും തോന്നി . ഇപ്പോളെല്ലാം കുടുംബശ്രീ വഴിയാണല്ലോ . എന്‍റെ മനസിലോരുപാട് നാളായുണ്ടായിരുന്ന നല്ലനല്ല കാര്യങ്ങള്‍ ഇതുവഴി ചെയ്യാമല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്കൊത്തിരി സന്തോഷം തോന്നി . പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു . പഞ്ചായത്ത് മെമ്പറെ വിളിച്ചു കര്യമവതരിപ്പിച്ചപ്പോള്‍ മെമ്പറുടെ ഭാഗത്തു നിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടിയത് . അതിനു വേണ്ടി 12 ആള്‍ക്കാരെ സംഘടിപ്പിച്ചു കുടുംബശ്രീ രൂപികരിച്ചു . ആദ്യം 12 അംഗങ്ങളുണ്ടായിരുന്നതില്‍ നിന്ന് 17 അംഗങ്ങളായുയര്‍ന്നു

പ്രസിഡന്റ്റിനെയും, സെക്രട്ടറിയെയും വിവിധ വോളണ്ട്രിമാരെയും തെരഞ്ഞെടുത്തു . പഞ്ചായത്ത് മെംമ്പറും , സി.ഡി. എസ് ചെയര്‍ പേഴ്സണും , എ.ഡി.എസ് സെക്രട്ടറിയും, ആശാവര്‍ക്കറുമായ പ്രീത ചേച്ചി എന്നിവരും 16 അംഗങ്ങളും കൂടി 20.3.2011 ല്‍ എന്‍റെ വീട്ടില്‍ കൂടുകയും സി .ഡി .എസ് ചെയര്‍പെഴ്സണ്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞു തരികയും ചെയ്തു. അങ്ങനെ എന്‍റെ ശ്രമം വിജയത്തിലെത്തിയെന്നുക്കരുതി ഒത്തിരി സന്തോഷിച്ചു . ആവണി എന്ന് കുടുംബശ്രീയ്ക്ക് പേരുമിട്ടു . പക്ഷേ പ്രശ്നങ്ങള്‍ അവിടന്ന് തുടങ്ങുകയാനുണ്ടായത്. 17 അംഗങ്ങളില്‍ സെക്രട്ടറിയും . മറ്റുരണ്ടഗങ്ങളും അവരുടെ വ്യക്തിപരമായ കാരണങ്ങളാല്‍ പിരിഞ്ഞു പോയി .പിന്നെ സെക്രട്ടറിയാകാനാരുമില്ല . ഇത്രയും കഷ്ട്ടപ്പെട്ടുണ്ടാക്കിയ കുടുംബശ്രീ പിരിച്ചു വിടാന്‍ സങ്കടം തോന്നി .എല്ലാവരും ഒരുപോലെ പറഞ്ഞതിനാല്‍ ഞാന്‍ സെക്രടറി സ്ഥാനം ഏറ്റെടുത്തു . അപ്പോളെനിയ്ക്ക് കുറച്ചൂടി സന്തോഷം തോന്നി . സി .ഡി .എസ് ഓഫീസറും , പ്രീത ചേച്ചിയും , മെംമ്പറും , കോഴിക്കോടുള്ള 2 കൂട്ടുകാരും ഒരുപാട് പ്രോത്സാഹിപ്പിച്ചു . അങ്ങനെ പഞ്ചായത്തില്‍ കുടുംബശ്രീ രജിസ്റ്റര്‍ ചെയ്തു . വേങ്ങോട് ചന്തയ്ക്കു സമീപമുള്ള റാംടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും പാസ്‌ ബുക്കും ചെയ്തു വാങ്ങി . ഏറ്റവും വലിയ കടമ്പ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങുകയെന്നുള്ളതായിരുന്നു. എനിയ്ക്ക് പോകാന്‍ കഴിയാത്തതിനാല്‍ പ്രസിഡന്റും , ഒരംഗവും കൂടി ബാങ്കില്‍ പോയി മാനേജരെ കണ്ടു കാര്യമവതരിപ്പിച്ചു . പ്രസിഡന്റ്റിനെയും, സെക്രട്ടറിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങുന്നതിനു വേണ്ടി സമ്മതിച്ചു . അങ്ങനെ 9.05.2011 ല്‍ ആശുപത്രിയില്‍ പോകും വഴി പോത്തന്‍കോട് എസ് .ബി .ടി യില്‍ അക്കൗണ്ട്‌ തുടങ്ങുന്നതിനായി അംഗത്വഫോറവുമായി പ്രസിഡന്റ്* ബാങ്കിലേക്ക് പോയി . ബാങ്കുകാര്‍ പറഞ്ഞതനുസരിച്ച് അവര്‍ പറഞ്ഞ സ്ഥലത്തെല്ലാം ഞാനൊപ്പിട്ടു കൊടുത്തു .

പക്ഷേ ബാങ്ക് മാനേജര്‍ അക്കൗണ്ട്‌ തന്നില്ല . അയാള്‍ യാതൊരു ദയയും കാണിക്കാതെ ക്രുരമായി പെരുമാറി . വികലാംഗയായ (ആ പദം ഉപയോഗിക്കാന്‍ പോലും പാടില്ലാത്തതാണ്) ഒരാള്‍ സെക്രട്ടറിയായാല്‍ പറ്റില്ലയെന്ന് അദ്ദേഹം പറഞ്ഞു . നിരാശയോടെ അതിലേറെ സങ്കടത്തോടെ ഞാന്‍ ആശുപത്രിയിലേയ്ക്ക് പോയി . ആശുപത്രിയില്‍ അഡ്മിറ്റായ ഞാന്‍ കിടക്കയില്‍ കിടന്നുകൊണ്ട് ഒരുപാട് സങ്കടപ്പെട്ടു . എന്താണ് ഞാന്‍ ചെയ്ത തെറ്റ് ? എനിയ്ക്ക് അംഗവൈകല്യം വന്നതാണോ ?ഒരു പെണ്ണായത്കൊണ്ട് പലപ്പോഴും പല പരിമിതികളുമുണ്ടായിട്ടുന്ദ് . ആ പരിമിതികളെ ചിലപ്പോഴെങ്കിലും മറികടക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുമുണ്ട് . എല്ലാ കാര്യത്തിലും പിന്തുണ നല്‍കാറുള്ള എന്റമ്മ പോലും ഈ കാര്യത്തിലെന്നെ ഒരുപാട് കുറ്റപ്പെടുത്തി . കാലില്ലാത്ത നീയാണോ സെക്രടറിയാകുന്നതെന്നു ചോദിച്ചു . അത് കേട്ടപ്പോളനിയ്ക്ക് സങ്കടം കൂടുകയാണ് ഉണ്ടായത്.

അംഗവൈകല്യമുള്ളവര്‍ സമൂഹത്തിലുയര്‍ന്നു വരണമെന്ന് മുറവിളികൂട്ടുന്നവരാണ് നമ്മുടെയിടയിലുള്ളവര്‍ . ഇങ്ങനെയൊരു പ്രശ്നമുണ്ടായപ്പോള്‍ ഞാന്‍ കുറച്ചാള്‍ക്കാരെ വിളിച്ചെന്റെ സങ്കടം പറഞ്ഞു . നോക്കാമെന്ന് പറഞ്ഞതല്ലാതെ ആരും മുന്നോട്ടു വന്നില്ല . പഞ്ചായത്തധികൃതരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിട്ടും എന്തുകൊണ്ടാണ് മാനേജര്‍ അക്കൗണ്ട്‌ തരാത്തത് . ഞാന്‍ മാനേജരെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു . അപ്പോള്‍ അദ്ദേഹം കുറെ ന്യായീകരണങ്ങള്‍ പറഞ്ഞു . ലോണ്‍ എടുക്കുന്നതിനും മറ്റും സെക്രട്ടറി വരണം . അങ്ങനെ കുറെ കാര്യങ്ങള്‍ . അതൊന്നും അയാളെ ബാധിക്കുന്ന കാര്യങ്ങളല്ല . കുടുംബശ്രീ അംഗങ്ങളെന്നെ പിന്തുണയ്ക്കുന്നുണ്ട് . ചിലപ്പോളൊരുതവണ പോകേണ്ടി വരുന്നതിനു പകരം രണ്ടു തവണ പോകേണ്ടി വരും . ഞാന്‍ അയാളോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട്‌ തരാമെന്നു പറഞ്ഞു . അപ്പോഴേക്കും ആദ്യം പിന്തുണച്ചിരുന്ന അംഗങ്ങള്‍ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ താമസിച്ചതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി .അങ്ങനെ ഞാന്‍ ആ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു . ഇത്രയും കഷ്ട്ടപെട്ടുണ്ടാക്കിയ കുടുംബശ്രീയെ പിരിച്ചു വിടാന്‍ മനസ് വന്നില്ല. പഞ്ചായത്ത് മെംമ്പറെ വിളിച്ചു കൂട്ടി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു.

ഒരു കാര്യമെനിയ്ക്ക് മനസ്സിലായി . വൈകല്യമൊരു ശാപമാണ് . അവരവരുടെ പ്രശ്നം വരുമ്പോള്‍ അവരവര്‍ മാത്രമേ കാണുകയുള്ളൂ . കോഴിക്കോടുള്ള എന്റൊരു സുഹൃത്ത് മാത്രമെന്നെ ഒരുപാട് ആശ്വ സിപ്പിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു . ബാങ്കില്‍ അക്കൗണ്ട്‌ എടുക്കാത്തതിന്റെ പേരില്‍ അംഗങ്ങള്‍ ബഹളം വച്ച് എങ്കില്‍ പിന്നെ നീ എന്തിനാ അതിലിത്ര വിഷമിക്കുന്നത് . നിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ബാങ്കില്‍ അച്കുന്ദ് കിട്ടാത്തത് എന്ന് . ആലോചിച്ചപ്പോള്‍ ശരിയാണെന്നെനിയ്ക്കും തോന്നി . എന്നെ ഈയൊരു ഘട്ടത്തില്‍ ഒരുപാട് ആശ്വസിപ്പിച്ച ആ നല്ല മനുഷ്യനേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ .

Saturday, July 9, 2011

ഞാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍






വെള്ള ഗുംഗുരു മാല ആന്‍റ് കമ്മല്‍

വെള്ള ഗുംഗുരു മാല ആന്‍റ് കമ്മല്‍





ടു ഹോള്‍ കുന്തന്‍ നെക്ലേസ്
ടു ഹോള്‍ കുന്തന്‍ ആന്‍റ് ഗുംഗുരു നെക്ലേസ്

ഗുംഗുരു മാല

കറുപ്പ് ആന്‍റ് വെള്ള മുത്ത്‌ മാല





ബെന്‍ ടുബ്‌ ഗുംഗുരു മാല ആന്‍റ് കമ്മല്‍




വെള്ളയും പച്ചയും കൂടി കലര്‍ന്ന ഗുംഗുരു മാല ആന്‍റ് കമ്മല്‍



കറുത്ത മുത്തു മാല
കറുപ്പ് ആന്‍റ് ഗോള്‍ഡ്‌ മുത്തു മാല
വെള്ള മുത്തു മാല
ഫോര്‍ ഹോള്‍ കുന്തന്‍ ഗുംഗുരു നെക്ലെസ്സ്

Tuesday, July 5, 2011

എന്‍റെ കുട്ടികാലം




ഞാന്‍ പ്രീത . എല്ലാവരെയും പോലെ ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു . വികൃതി കാണിക്കുന്നതിലൊട്ടും പിറകിലായിരുന്നില്ല ഞങ്ങള്‍ ( ഞാനും , എന്‍റെ ചേച്ചിയും ). അമ്മയും അധികം സന്തോഷം അനുഭവിച്ചിട്ടില്ല അന്നും , ഇന്നും.. ഞങ്ങളുടെ അച്ഛനൊട്ടും സ്നേഹമില്ലാത്ത ആളായിരുന്നു .ചെറിയ തെറ്റിനുപോലും വലിയ ശിക്ഷയാണ് തരുന്നത് . അച്ഛനും , അമ്മയും കൂലി പണിയ്ക്ക് പോകുന്നവരായിരുന്നു . ഞങ്ങള്‍ എല്ലാവരും ( ഞങ്ങളുടെ വീടിനടുത്തുള്ള ബാക്കി കുട്ടികള്‍ . ) കൂടി തോട്ടില്‍ ചാടും ( എന്‍റെ വീടിനടുത്തൂടി തോടൊഴുകുന്നുന്ദ് ). പിന്നെ ഒരു ബഹളമാണ് . മത്സരിച്ചു നീന്തല്‍ , മീന്‍ പിടുത്തം , വെച്ചങ്ങ ( തെങ്ങില്‍ നിന്ന് വീഴുന്നത് . ചിലയിടത്ത് ഇതിനെ വെള്ളക്ക എന്നുപറയും ) വെള്ളത്തിളിട്ടിട്ടു കൈ കൊണ്ട് വെച്ചങ്ങമേല്‍ അടിക്കും . ഇങ്ങനെ അടിക്കുന്നതിനിടയില്‍ ആര്‍ക്കാണോ അത് കിട്ടുന്നത് അവര്‍ക്ക് ഒരു പോയിന്റ്‌. അത് കഴിഞ്ഞു മീന്‍ പിടുത്തം . മീന്‍ പിടിക്കുന്നതിനു വേണ്ടി എല്ലാവരും തോര്‍ത്ത്‌ കൊണ്ടൊരും . 2 പേര്‍ വീതമാണ് മീന്‍ പിടുത്തം . ഇങ്ങനെ കിട്ടുന്ന മീന്‍ കൊണ്ട്ടോന്നു ഞങ്ങള്‍ കിണറ്റില്‍ ഇടും . എല്ലാവരും അവരവരുടെ മീന്‍ വീട്ടില്‍ കൊണ്ട്ടോയി ഇങ്ങനെയാണ് ചെയ്യുന്നത് . ആത് അവിടെ കിടന്നു വളര്‍ന്നു വലുതാകുമ്പോള്‍ അതിനെ പിടിച്ചു കറി വയ്ക്കും . ഒരിക്കല്‍ എന്‍റെ വീടിലെ മീന്‍ കിണറ്റികിടന്നു ചത്ത്‌ പോയി . എനിക്കായിരുന്നു സങ്കടം മുഴുവന്‍ . അച്ഛന്റെ കൈയ്യില്‍ നിന്ന് ഒരുപാട് തല്ലു കിട്ടിയന്നു . പിന്നെ കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു നല്ല വെള്ളം വന്നതിനു ശേഷമാണ് അതിലെ വെള്ളം കുടിക്കാന്‍ എടുത്തു തുടങ്ങിയത് . അതില്‍ പിന്നെ മീന്‍ പിടിച്ചു കിണറ്റില്‍ ഇടുന്ന പരുപാടി നിര്‍ത്തി . പിന്നെ ഉള്ളത് നീന്തലാണ് . മത്സരിച്ചു നീന്തുന്നതിനിടയില്‍ ആകും ചിലപ്പോള്‍ നീര്‍ക്കോലിയെ കാണുന്നത് . പിന്നെ അതിനെ പേടിച്ചു കുറെ നേരം കരയില്‍ കയറി നില്‍ക്കും . അങ്ങനെ എന്ത് എല്ലാം . എന്നെ സ്കൂളില്‍ എല്ലാവരെയും പോലെ 5 വയസുള്ളപ്പോള്‍ ചേര്‍ത്തു. പക്ഷേ ഒരു വര്ഷം വെറുതെ ഒന്നാം ക്ലാസ്സിലിരുന്നു . ശരിക്കും എനിയ്ക്കു 6 വയസുള്ളപ്പോയാണ് ഒന്നാം ക്ലാസ്സ്‌ പഠിച്ചു തുടങ്ങിയത് . ഈ ഒരു വര്ഷം വെറുതെ ഒന്നാം ക്ലാസ്സില്‍ കൊണ്ടുവന്നിരുത്തിയപ്പോള്‍ സ്കൂള്‍ അവധി ദിവസങ്ങളില്‍ ഞാന്‍ പഠിച്ച നെഴ്സറിയില്‍ പോകുമായിരുന്നു . അന്നൊക്കെ ഒരുന്നെരത്തെ ആഹാരത്തിനു വേണ്ടി ഒത്തിരി കാത്തിരിക്കുമായിരുന്നു . നെഴ്സറിയില്‍ ചെന്നാല്‍ മറ്റുള്ള കുട്ടികളെക്കാള്‍ മുതിര്‍ന്നതായതുകൊണ്ട് അവരുടെ പാത്രങ്ങള്‍ തോട്ടിലെറങ്ങി കഴുകി കൊടുക്കാം എന്ന് പറയുമ്പോള്‍ അവര്‍ കൊണ്ട് വരുന്ന പലഹാരങ്ങളില്‍ നിന്നും ഒരോഹരി എനിക്കും തരും . അങ്ങനെ ഉച്ചയ്ക്കു അവര്‍ തന്ന ആഹാരവും കഴിച്ചു കൊണ്ട് ഞാന്‍ പാത്രങ്ങളുമായി തോട്ടിലിറങ്ങും . ചെറിയ കല്പടവുകളാണ് ഏറന്ഗുവാനായുള്ളത് . ചെറുതായൊന്നു കാല്‍ തെന്നിയാല്‍ ആഴമുള്ള തോട്ടില്‍ വീണത്‌ തന്നെ . അത്രയും സാഹസപ്പെട്ടാണ് പാത്രങ്ങള്‍ കഴുകി കൊടുക്കുന്നത് . ഓരോ പാത്രങ്ങളായി കഴുകി ടീച്ചറുടെ കൈയ്യില്‍ കൊടുക്കും . അവസാനം എന്നെയും കൈപിടിച്ച് മുകളിലേയ്ക്ക് കയറ്റും . ഇതൊരു നാട്ടിന്‍ പുറമായത് കൊണ്ട് ഒരുപാട് മരങ്ങളുണ്ടായിരുന്നു . ഓണക്കാലമായാല്‍ പൂക്കള്‍ പറിക്കാന്‍ ഞങള്‍ കുട്ടികള്‍ കൂവയില പറിച്ചെടുത്തു അതിന്‍റെ രണ്ടു വശവും ഈര്‍ക്കില്‍ വച്ച് കോട്ടിയെടുക്കും . ഇതില്‍ തെറ്റിപ്പൂക്കള്‍ അതില്‍ ശേഖരിക്കും . അന്ന് വീട്ടില്‍ ഒരുപാട് പറിങ്കമാവുണ്ടായിരുന്നു . അത് ചാഞ്ഞാണ് കിടന്നിരുന്നത് . അതിന്‍റെ ഓരോ കൊമ്പില്‍ ഓരോരുത്തര്‍ പിടിചൂഞ്ഞാലാടുന്നത് പോലെ കൊമ്പില്‍ പിടിച്ചു ആടും . അത് കഴിഞ്ഞു ശേഖരിച്ച പൂക്കളുമായി അവരവരുടെ വീടുകളിലേയ്ക്ക് പോകും . ഒരിക്കല്‍ ഇതുപോലൊരു ഓണക്കാലത്ത് ഊഞ്ഞാലാടി കൊണ്ടിരിക്കുമ്പോള്‍ എന്‍റെ ചേച്ചി പുറകിലൂടെ വന്നു ശക്തിയായി ഊഞാലാട്ടാന്‍ തുടങ്ങി . അപ്പോള്‍ അടുത്ത് നിന്ന് തന്നെ തോലുമാടന്‍ വരുന്നതിന്റെ കൊട്ടും കേള്‍ക്കാന്‍ തുടങ്ങി . ഞാന്‍ ചേച്ചിയോട് ഊഞ്ഞാലാട്ടം നിര്‍ത്താന്‍ പറഞ്ഞിട്ടും അവള്‍ കേട്ടില്ല . അവസാനം ഞാന്‍ രണ്ടും കല്പിച്ചു ഊഞ്ഞാലില്‍ നിന്നുമെടുത്ത് ചാടി . മുന്‍പ് ഒരുപാട് പറിങ്കമാവുണ്ടായിരുന്നതില്‍ കുറെയൊക്കെ മുറിച്ചു മാറ്റി അവിടെ നിന്ന് വെട്ടുകല്ല്‌ എടുത്തിരുന്നു വീട് വയ്ക്കുന്നതിനു വേണ്ടി . അത് കൊണ്ട് തന്നെ അവിടൊരു കുഴിയായിരുന്നു . ആ കുഴിയില്‍ തെങ്ങിന്‍ തൈ വച്ചിട്ടുണ്ടായിരുന്നു . ഞാന്‍ ഊഞ്ഞാലില്‍ നിന്നെടുത്തു ചാടിയപ്പോള്‍ വീണത്‌ ഈ കുഴിയില്‍ ആയിരുന്നു. ഭാഗ്യത്തിനൊന്നും സംഭവിച്ചില്ല . അവിടെ നിന്ന് ഞാന്‍ പിടഞ്ഞെണീറ്റൊടി അടുക്കളയില്‍ വന്നു കതകടച്ചു അതിനകത്തിരുന്നു . തോലുമാടനെ എനിയ്ക്ക് ഭയമായിരുന്നു .